തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്നും ഭേദഗതികളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. 20 പേരുടെ നിയമനങ്ങളിലാണ് ഭേദഗതി ഉണ്ടാകുക. ചില പരാതികളൊക്കെ ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ പരിഹരിക്കണമെന്നാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. അതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം കെ ജയകുമാര്‍ വ്യക്തമാക്കി. ബോര്‍ഡിന് മുമ്പാകെ വന്ന പരാതികളെല്ലാം പരിശോധിച്ചു. വിജിലന്‍സ് ക്ലിയറന്‍സ് ഒക്കെ നോക്കിയിട്ടാണ് ബോര്‍ഡ് തീരുമാനിച്ചത്. ആരെയെങ്കിലും എസ്‌ഐടി വിളിച്ചു ചോദ്യം ചെയ്തു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് സ്ഥാനക്കയറ്റമോ ട്രാന്‍സ്ഫറോ പരിഗണിക്കാതിരിക്കാന്‍ സാധിക്കില്ല. ആരെയൊക്കെ അവര്‍ ചോദ്യം ചെയ്തിട്ടുണ്ട്.
വിജിലന്‍സ് കേസുണ്ടെങ്കില്‍ ശരിയാണ്. എന്നാല്‍ വിജിലന്‍സ് ക്ലിയര്‍ ഉള്ളവരെയാണ് നിയമിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പുതിയ ഓര്‍ഡര്‍ ഇറങ്ങുന്നതോടെ പ്രകടമായ പരാതികളെല്ലാം മാറിക്കിട്ടും. ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. സീനിയര്‍ ആള്‍ ചോദിച്ചത് കൊടുക്കാതെ ജൂനിയര്‍ ആള്‍ക്ക് കൊടുത്തു എന്ന പരാതി വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ശ്യാം പ്രകാശിനെ എസ്എടി ഓഫീസറായി നിയമിച്ചത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ക്കെതിരെ ഞങ്ങളുടെ മുന്നില്‍ പരാതികളൊന്നുമില്ലെന്ന് കെ ജയകുമാര്‍ വ്യക്തമാക്കി. എന്തെങ്കിലും ആരോപണങ്ങളുണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. അയാളെ എസ്‌ഐടി ചോദ്യം ചെയ്തുവെന്നാണ് പറയുന്നത്. അതേപ്പറ്റി തനിക്ക് അറിയില്ല. എത്രയോ പേരെയാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ദേവസ്വം ഓഫീസിലും പരിശോധന നടത്തിയിരുന്നല്ലോയെന്ന് കെ ജയകുമാര്‍ പറഞ്ഞു.




























