കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അരുണാചൽ പ്രദേശിൽ സർക്കാർ ജോലി നേടിയ മലയാളിക്കെതിരെ കേസ്. തൃശൂർ സ്വദേശിയാണ് കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ അരുണാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പിൽ അഞ്ച് വർഷത്തോളം ജോലി നോക്കിയത്. അടുത്തിടെ ജീവനക്കാരുടെ യോഗ്യത പരിശോധിച്ച സർക്കാർ നടപടിയിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തിൽ കുസാറ്റിന്റെ പരാതിയിൽ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുസാറ്റിൽ ബിടെക് ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ 2006 ൽ വിദ്യാർത്ഥിയായിരുന്ന വ്യക്തിയാണ് ബിടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് ജോലിയിൽ പ്രവേശിച്ചത്.
സുഹൃത്തിന്റെ ബിടെക് ഇൻഫർമേഷൻ ടെക്‌നോളജി സർട്ടിഫിക്കറ്റിലെ പേരും രജിസ്‌ട്രേഷൻ നമ്പറും തിരുത്തിയാണ് സ്വന്തം പേരിൽ ഇയാൾ സർട്ടിഫിക്കറ്റ് നിർമിച്ചത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് അരുണാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് യോഗ്യത സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു എങ്കിലും തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല. 2018 ൽ ജോലിയിൽ പ്രവേശിച്ച ഇയാൾ അഞ്ച് വർഷം ജോലിയിൽ തുടർന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് അരുണാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ യോഗ്യതാ പരിശോധനാ ഡ്രൈവ് സംഘടിപ്പിക്കുകയും സർവകലാശാലയുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
സൂക്ഷ്മ പരിശോധനയിൽ, പ്രതി മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലെന്നും പകരം വിവരസാങ്കേതികവിദ്യയിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ടെന്നും കുസാറ്റ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെയാണ് സർവകലാശാല പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത കളമശ്ശേരി പോലീസ് പ്രതിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാജ സർട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കിയെന്നതിലാണ് പ്രാഥമിക പരിശോധന. അരുണാചൽ പ്രദേശിൽ വച്ചാണ് സർട്ടിഫിക്കറ്റ് നിർമിച്ചത് എങ്കിൽ അവിടത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും എന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.





























