കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഇദ്ദേഹം. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ സേവനങ്ങളൊന്നും നൽകാതെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം നടക്കുന്നത്.
കേരള ഹൈക്കോടതി ഇഡി അന്വേഷണത്തിന് അനുമതി നൽകിയതിന് തൊട്ടുപിന്നാലെ, മേയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് ഏകദേശം 8 മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ സമരക്കാർ തടഞ്ഞുനിർത്തി. കല്ലുകൾ, കമ്പുകൾ, കട്ടകൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ വധശ്രമത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും പ്രകടനക്കാർ ആക്രമിച്ചു.





























