കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി. ആഘോഷപരിപാടികളുടെ ഭാഗമായി കൗണ്‍സിലര്‍മാര്‍ ഒരേസമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചത് സഭയിൽ ആശയക്കുഴപ്പത്തിനും നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചു. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍, ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം പാടുകയായിരുന്നു. രണ്ട് വിഭാഗവും ഒരേ സമയം വ്യത്യസ്ത ഗാനങ്ങള്‍ സമാന്തരമായി ആലപിക്കുകയാണുണ്ടായത്. ബിജെപി അംഗങ്ങള്‍ വന്ദേമാതരം പാടിക്കൊണ്ടിരിക്കെ മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവര്‍ ദേശീയ ഗാനം പൂര്‍ത്തിയാക്കി തിരിഞ്ഞുനടന്നു. എന്നാല്‍ ഇതിനുശേഷവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും പാടി തീര്‍ക്കുകയാണുണ്ടായത്.
മേയറുടെ ഭാഗത്ത് നിന്ന് രാജ്യവിരുദ്ധമായ പ്രവര്‍ത്തിയാണ് ഉണ്ടായതെന്ന് ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.’നേരത്തെ തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയ ഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്ത് നിന്ന് ദേശീയ ഗാനം പാടിയത്’; ബിജെപി കൗണ്‍സിലര്‍ പറഞ്ഞു.






























