കൊച്ചി : തൃക്കാക്കരയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ലോഡ്ജ് നടത്തിപ്പുകാരി തസ്ലീമ ഹൈക്കോടതയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തസ്ലീമയുടെ ഒത്താശയോടെ മൂന്ന് പേർ ചേർന്ന് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് ഉടൻ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകും. കേസിൽ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തസ്ലീമയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് സജീവമാക്കിയതോടെയാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ മോഡലിനെ മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പ്രധാന പ്രതി.
യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. ഇതിന് ഒത്താശ ചെയ്തത് തസ്ലീമയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇൻഫോ പാർക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇൻഫോപാർക്ക് പോലീസ് പറഞ്ഞു. പരിശോധന നടത്തിയ ശേഷം പീഡനം നടന്ന ലോഡ്ജ് കൊച്ചി ഇൻഫോപാർക്ക് പോലീസ് സീൽ ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് തുടരന്വേഷണവുമായി മുന്നോട്ട് പോയതോടെയാണ് പ്രതികൾ ഒളിവിൽ പോയത്.