കുട്ടനാട് : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഊരുക്കരി സർവീസ് സഹ. ബാങ്കിന് 40. 59 ലക്ഷം രൂപ പാലക്കാട് സ്വദേശിയായ മില്ലുടമ നൽകണമെന്ന് കോടതി ഉത്തരവ്. 2005-06 വർഷം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആദ്യം രാമങ്കരി കോടതിയും പിന്നീട് ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയും പരിഗണിച്ച കേസിലാണ് വൈകി വന്ന വിധി. കരാർ പ്രകാരമുള്ള തുക സമയം കഴിഞ്ഞിട്ടും ഇയാൾ നൽകാതിരുന്നതിനെ തുടർന്ന് രാമങ്കരി കോടതിയിലെ അഭിഭാഷകൻ കിഷോർ കുമാർ മുഖേന ബാങ്ക് കേസ് ഫയൽ ചെയ്തു.
കേസ് നടക്കുന്നതിനിടെ അഭിഭാഷകൻ ഒത്തുതീർപ്പിന് ശ്രമിക്കുകയും ഇതിന്‍റെ ഭാഗമായി കുറച്ച് തുക കൈമാറുകയും ചെയ്തു. ബാക്കി തുകയ്ക്ക് ഷിബു ചെക്ക് നൽകി. എന്നാല്‍ ചെക്കിന്‍റെ കാലാവധി കഴിഞ്ഞിട്ടും പണം നൽകാതിരുന്നതോടെ ബാങ്ക് മറ്റൊരു അഭിഭാഷകനെ കേസ് ഏൽപ്പിക്കുകയായിരുന്നു.