ന്യൂഡല്‍ഹി : കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഭഗവൽ സിംഗ് സി പി എമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയർത്തെഴുന്നറ്റു നിൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നൽകാൻ സ്വത്വ രാഷ്ട്രീയ ആശയഗതിക്കാർ മത്സരിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻ നടത്തമാണ് സംഭവിക്കുന്നത്.
മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്‍റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഡിവൈഎഫ്ഐ വിപുലമായ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





























