കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ. എൻ. ബാലഗോപാൽ. ഏകാധിപത്യപരമായ രീതിയിലാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ രഹസ്യ യാത്രകളിലും ആരോഗ്യരംഗത്തെ പുതിയ നിർദ്ദേശങ്ങളിലും മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തിലുമാണ് മുൻമന്ത്രിയുടെ വിമർശനം. സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ ചോദിച്ചു. ഒരു ഗവൺമെന്റിനെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രിയുടെ ചർച്ചകൾ സുതാര്യമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയത് എന്നും അദ്ദേഹം ചോദിച്ചു. ഭീകരവാദികളുമായുള്ള ചർച്ചകൾ പോലെ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ രഹസ്യമാക്കി വെക്കുന്നത് തെറ്റായ പ്രവണതയാണെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. സർക്കാർ ആശുപത്രികളിൽ ബെഡ് ഉണ്ടെങ്കിൽ മാത്രം രോഗികളെ പ്രവേശിപ്പിച്ചാൽ മതി എന്ന ആരോഗ്യ മന്ത്രിയുടെ നിർദേശം പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ചികിത്സാ മേഖലയിലേക്ക് രോഗികളെ തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അടിയന്തര ചികിത്സക്ക് വരുന്നവരെ പ്രവേശിപ്പിക്കാത്തത് അങ്ങേറ്റം ധിക്കാരപരമായ നടപടിയാണെന്നും കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. സൽക്കാര പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തതിനെയും അദ്ദേഹം വിമർശിച്ചു. തീരദേശത്തുണ്ടായ അപകടങ്ങളിലും മരണങ്ങളിലും ജനങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ മുഖ്യമന്ത്രി ആഡംബര സൽക്കാരങ്ങളിൽ പങ്കെടുക്കുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമർശിച്ചു.





























