കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ സംഘടിപ്പിച്ച സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ടി കെ ഗോവിന്ദൻ എം എൽ എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്. പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ഉദ്ദേശം മനസ്സിലാക്കാതെയാണ് അവസരവാദിയായ ടി കെ ഗോവിന്ദനെ ഒരു വിഭാഗം ആളുകൾ സ്വീകരിച്ചത്. ടി കെ ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും മനസ്താപം ഉണ്ടായിട്ടുണ്ടാകാമെന്നും പിണറായി അഭിപ്രായപ്പെട്ടു.
പാർട്ടിയെ തകർക്കുക എന്ന ഉദ്ദേശം മനസിലാക്കാൻ കഴിയാതിരുന്ന ഒരു കൂട്ടം ആളുകൾ ടി കെ ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. വ്യാജ പ്രചാരവേലയിൽ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് എൽ ഡി എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചത്. പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവർ അല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരിൽ ഇപ്പോൾ ഖേദിക്കുന്നവർ ഉണ്ടാകാം. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ മനസാ സ്വീകരിക്കാൻ തയ്യാറായത്തിൽ മനസ്താപം ഉള്ളവർ ഉണ്ടാകും. അവർ പാർട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.































