തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ഗതാഗത മന്ത്രി സി പി ജോണിനെതിരെ രൂക്ഷ വിമർശനവുമായി മുൻനമന്ത്രി പി രാജീവ്. സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാടാണ് നിലവിലെ ഗതാഗത വകുപ്പ് മന്ത്രിയും സർക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ സ്ത്രീകൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്താണ് യുഡിഎഫ് വോട്ട് വാങ്ങിയത്.
എന്നാൽ അധികാരത്തിൽ വന്നപ്പോൾ അത് ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തി ജനങ്ങളെ വഞ്ചിച്ചു. ഈ യാത്ര സ്ത്രീകളുടെ ഔദാര്യമല്ലെന്നും അഭിമാനത്തിന്റേതാണെന്നും പറഞ്ഞിരുന്നവർ ഇപ്പോൾ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുന്നു. ഉറങ്ങിക്കിടന്ന ആളെ വിളിച്ചുണർത്തി സദ്യ നൽകാമെന്ന് പറഞ്ഞ് മുഖത്ത് തുപ്പുന്നതിന് തുല്യമാണ് സർക്കാരിന്റെ ഈ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ലഭിച്ചിരുന്ന 1000 രൂപയുടെ പെൻഷൻ നിർത്തിവെച്ചാണ് ഈ സർക്കാർ സൗജന്യ യാത്രാ പദ്ധതി തുടങ്ങിയത്.
ഇപ്പോൾ സ്ത്രീകൾക്ക് പെൻഷനുമില്ല യാത്രാ സൗകര്യവുമില്ല എന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതു ആരോഗ്യ സംവിധാനത്തെ തകർത്ത് സ്വകാര്യ മേഖലയെ സഹായിക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നതെന്നും പി രാജീവ് ആരോപിച്ചു. അടിയന്തര ചികിത്സ നൽകുന്നതിന് പകരം രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




























