തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള കേസുകൾ വര്‍ധിക്കുമ്പോഴും നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ പരാതികളില്‍ ഏകപക്ഷീയമായ അന്വേഷണ നടപടികള്‍ക്ക് തടയിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. ഏതെങ്കിലും ജീവനക്കാരനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുന്‍പായി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരാതിയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജീവനക്കാരനും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനും നോട്ടീസ് അയക്കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. മേലുദ്യോഗസ്ഥന്‍ വിയോജിച്ചാല്‍ കേസെടുക്കാനാകില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാരെ സ്വാധീനിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് ആരോപണം.
പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം. എന്തു പരാതിയാണെങ്കിലും ജീവനക്കാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയും വ്യാജ പരാതികളില്‍ നിന്ന് സംരക്ഷണം നല്‍കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര വകുപ്പ് പറയുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മജിസ്ട്രേറ്റിന്റെ നോട്ടീസ് ലഭിച്ചാല്‍ ജീവനക്കാരന്റെ മേലുദ്യോഗസ്ഥന്‍ പരാതിയെക്കുറിച്ച് അന്വേഷിക്കണം. വാദിയെയും പ്രതിയെയും മേലുദ്യോഗസ്ഥന്‍ കേള്‍ക്കേണ്ടിവരും. എന്നിട്ടാകണം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിണ്ടേത്. ആരോപണവിധേയനായ ജീവനക്കാരനെതിരെ മുന്‍പ് വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഇതോടൊപ്പം പരാതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരനും മജിസ്ട്രേറ്റിന് നേരിട്ട് വിശദീകരണം നല്‍കണം.





























