കോന്നി : അരുവാപ്പുലം കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിൽ പെടുന്ന ഈ ഭാഗത്ത് കല്ലേലി എസ്റ്റേറ്റ് തേയിലക്കാട് വെസ്റ്റ് ഡിവിഷൻ ഭാഗത്താണ് കാട്ടാന ശല്യം വർധിക്കുന്നത്. എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന ഭാഗത്താണ് കാട്ടാന കൂട്ടം ഏറ്റവും കൂടുതൽ ഇറങ്ങുന്നത്. ഏകദേശം ഒരാഴ്ചയിലേറെയായി പ്രദേശത്ത് കാട്ടാന കൂട്ടം സ്ഥിരമായി എത്തുന്നുവെന്നും രാത്രി ഭീതിയുടെ വക്കിൽ ആണ് കഴിയുന്നത് എന്നും തൊഴിലാളികൾ പറയുന്നു. ആഴ്ചകൾക്ക് മുൻപാണ് ഇവിടെ ടാപ്പിങ് തൊഴിലാളികളെ കാട്ടാന ഓടിക്കുകയും ഇവർ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തത്. പ്രദേശത്ത് സൗരോർജ വേലികൾ ഉണ്ടെങ്കിലും ഇത് പ്രയോജനം ചെയ്യുന്നില്ല. തൊഴിലാളികളുടെ സുരക്ഷക്കായി എസ്റ്റേറ്റ് അധികൃതർ ഇടപെടണം എന്ന ആവശ്യവും ശക്തമാണ്.
കുട്ടികൾ ഉൾപ്പെടെ കഴിയുന്ന എസ്റ്റേറ്റ് ലയങ്ങൾക്ക് അരികിലായാണ് കാട്ടാന കൂട്ടം പതിവായി എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് തവണ ആനകൂട്ടം എത്തുകയും ജീവരക്ഷാർദ്ധം ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു. രണ്ട് തവണ വനപാലകർ എത്തി കാട്ടാനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ വെളിച്ച കുറവും ഇവരെ ഭീതിയിലാക്കുന്നുണ്ട്. കാടിറങ്ങി എത്തുന്ന കാട്ടാനകൾ റബ്ബറും കൈത കൃഷിയും അടക്കം നശിപ്പിച്ച ശേഷമാണ് തിരികെ മടങ്ങുക. മുൻപ് പടക്കംപൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും തൊഴിലാളികൾ കാട്ടാന കൂട്ടത്തെ ഓടിച്ചിരുന്നു എങ്കിൽ ഇപ്പോൾ എത്ര ഭയപ്പെടുത്തിയാലും ആനകൾ പിന്തിരിയുന്നില്ല എന്നും തൊഴിലാളികൾ പറയുന്നു. പുലർച്ചെ ടാപ്പിങ് ജോലികൾക്കു പോകാൻ പോലും ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു. കല്ലേലി ചെളിക്കുഴി ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചക്ക് മുൻപാണ് കാട്ടാന യുവാവിനെ ഓടിച്ചത്.