പത്തനംതിട്ട : പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മർദ്ദനനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാർ നടപടി നീതിക്കായുള്ള കോൺഗ്രസ് പോഷക സംഘടനാ നേതാക്കളുടെ സമരത്തിന്റെ വിജയമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ നടത്തിയ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ എന്നിവർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ അനുഭാവ സത്യാഗ്രത്തിന്റെ സമാപന സമ്മേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ അഹന്തയിൽ കലാലയങ്ങളിൽ ഇടിമുറികൾ സൃഷ്ടിച്ച് എതിർ സംഘടനയിൽപ്പെട്ടവരേയും തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്തവരേയും മർദ്ദനങ്ങൾക്ക് വിധേയരാക്കി കൊലപ്പെടുത്തുന്ന സ്റ്റാലിനിസ്റ്റ് ക്രൂരന്മാരായി ഭരണകക്ഷി വിദ്യാർത്ഥി സംഘടനകൾ അധപ്പതിച്ചിരിക്കുയാണെന്നും ഇത് തടയേണ്ട ഭരണ സംവിധാനവും പോലീസും എല്ലാ സംഭവങ്ങൾക്കും കൂട്ടുനിൽക്കുകയാണെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമാപന പ്രസംഗം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം,സജി കൊട്ടക്കാട്, പോഷക സംഘടനാ ഭാരവാഹികളായ ജിതിൻ നൈനാൻ, ആഘോഷ്.വി.സുരേഷ്, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, റെനീസ് മുഹമ്മദ്, അബ്ദുൾ കലാം ആസാദ്,സുജാ ജോൺ ,സുധാ നായർ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ , റ്റി എസ്. സുനിൽകുമാർ , ടെറിൻ ജോർജ്ജ്, സജിനി മോഹൻ, റ്റി.ജി. നിഥിൻ ,ജോയമ്മ സൈമൺ ചിത്രാ രാമചന്ദ്രൻ, റൂബി ജോൺ എന്നിവർ പ്രസംഗിച്ചു. സത്യാഗ്രഹ സമരം നടത്തിയ രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, അലൻ ജിയോ മൈക്കിൾ എന്നിവർക്ക് ആന്റോ ആന്റണി എം.പി കരിക്കിൻ വെള്ളം നല്കി സത്യാഗ്രഹം അവസാനിപ്പിച്ചു.





























