ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത് എന്നിവർക്കാണ് രണ്ടാഴ്ച ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അമ്പതിനായിരം രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിലെ പതിനൊന്നാം പ്രതി പി.എസ് ജയപ്രകാശിന്‍റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് രണ്ടാഴ്ചത്തേക്ക് നീട്ടിയ കോടതി കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കേസിൽ കക്ഷി ചേർക്കണമെന്ന നമ്പി നാരായണന്‍റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചാരക്കേസിൽ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുക മാത്രമാണ് പോലീസ് ഉദ്യോഗസ്ഥരായിരുന്ന തങ്ങൾ ചെയ്തതെന്നും ഗൂഡാലോചന കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നുമാണ് ഒന്നും രണ്ടും പ്രതികളുടെ വാദം.
എന്നാൽ നമ്പി നാരായണനെ കേസിൽപ്പെടുത്താന്‍ രാജ്യാന്തര ഗൂഡാലോചന ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇല്ലാത്ത തെളിവുകളുടെ പേരിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഗൂഡാലോചനയിൽ മൂന്ന് ഉദ്യോഗസ്ഥർക്കും പ്രധാന പങ്കുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം കേസില്‍ സി.ബി.ഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി അറിയിച്ചു. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്. ഡി.കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ല.
സി.ബി.ഐക്ക് അതിന്മേല്‍ അന്വേഷണമായി പോകാമെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ അന്വേഷണ വിവരങ്ങള്‍ സി.ബി.ഐ പരസ്യപ്പെടുത്തരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഡി.കെ ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രമാകരുത് സി.ബി.ഐ അന്വേഷണമെന്നും കോടതി നിര്‍ദ്ദേശിച്ചു. റിട്ടയർ ജസ്റ്റിസ് ഡി.കെ ജയിൻ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഡാലോചന കേസ് സുപ്രീംകോടതി സിബിഐക്ക് വിട്ടത്.