ദില്ലി: തൃശൂരിലെ നാട്ടിക നിയമസഭാ മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. നാട്ടികയിൽ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സുനിൽ ലാലൂര്‍ ആയിരിക്കും നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. കോണ്‍ഗ്രസും കൈവിട്ടതോടെ സിസി മുകുന്ദന്‍റെ അടുത്ത നീക്കവും നിര്‍ണായകമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതോടെ നാട്ടികയിൽ സിസി മുകുന്ദൻ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും ഏറി.
സിസി മുകുന്ദൻ ദില്ലിയിൽ പോയി സണ്ണി ജോസഫുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സഹകരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കാമെന്ന മറുപടിയാണ് നേതാക്കള്‍ നൽകിയത്. കോണ്‍ഗ്രസിനോട് സഹകരിക്കാനുള്ള താൽപര്യം മുകുന്ദൻ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, മുകുന്ദനുമായി സഹകരിക്കുന്നതിൽ പ്രാദേശിക എതിര്‍പ്പ് ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ തീരുമാനിച്ചതെന്നാണ് സൂചന.





























