കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കല്ലുവിള,കാരക്കകുഴി,ഇഞ്ചപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഭവത്തിൽ വനം വകുപ്പ് അധികൃതർ ക്യാമറ സ്ഥാപിച്ചു. കാരക്കകുഴി,പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ അഞ്ച് ക്യാമറകൾ ആണ് വനംവകുപ്പ് സ്ഥാപിച്ചത്. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിന്റെ അധീനതയിൽ പാടം ഫോറെസ്റ്റെഷൻ പരിധിയിൽ വരുന്നതാണ് പുലി ഇറങ്ങിയ ഭാഗം.
പുലിയെ കുടുക്കുന്നതിനായി സി സി എഫ് ന്റെ അനുമതിയോടെ കൂട് സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണ് കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആയ കുടപ്പാറ, മുറിഞ്ഞകൽ കല്ലുവിള, കൂടൽ കാരക്ക കുഴി തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കുടപാറയിൽ ആണ് ആദ്യം പുലി ഇറങ്ങി ആടിനെ പിടിക്കുകയും ടാപ്പിംഗ് തൊഴിലാളികൾ ഇതിനെ കാണുകയും ചെയ്തത്. പിന്നീട് സമീപ പ്രദേശങ്ങളിൽ പുലി എത്തുകയും ആളുകൾ കാണുകയും ചെയ്‌തയോടെ ജനം കൂടുതൽ ഭീതിയിലായി. സന്ധ്യ കഴിഞ്ഞാൽ ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് പോലും ഇപ്പോൾ ഭയമാണ്. പുറത്തുപോകുന്ന ആളുകൾ പുലിയെ ഭയന്ന് കൂട്ടത്തോടെ ആണ് തിരികെ വരുന്നതും.
കഴിഞ്ഞ ദിവസം കോന്നിയിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉയർന്നു വന്നെങ്കിലും നടപ്പായിരുന്നില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ കൂടുസ്ഥാപിക്കാൻ കഴിയുള്ളു എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.ഇതിനായി അനുമതി തേടിയിട്ടുണ്ട്.































