കണ്ണൂർ: ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ ഭരണത്തിലിരിക്കുന്നവരെ അടുത്ത തിരഞ്ഞെടുപ്പിൽ താഴെയിറക്കാൻ റബ്ബർ കർഷകർ മുന്നിൽ ഉണ്ടാകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബ്ബർ ഇറക്കുമതി നികുതി 25 ശതമാനം കൂട്ടിയെന്ന് പറഞ്ഞ കേന്ദ്രവും 250 രൂപ തരുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ സംസ്ഥാന സർക്കാരും കർഷകരെ കബളിപ്പിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. റബ്ബർ വിലയിടിവിനെതിരെ റബ്ബർ ഉത്പാദകസംഘം കോ ഓർഡിനേഷൻ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.
റബ്ബറിന്റെ വില 300 രൂപയാക്കണമെന്ന് പറഞ്ഞപ്പോൾ കേരളത്തിലെ രണ്ടുമുന്നണികളും എനിക്കെതിരെ കലാപമുണ്ടാക്കി. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലുള്ള 250 രൂപ തന്നാൽ മതി, സംതൃപ്തരാണെന്ന് പറഞ്ഞു. ഈ വാഗ്ദാനം വിശ്വസിച്ചാണ് 80 ലക്ഷത്തോളം വരുന്ന റബ്ബർ കർഷകർ ഇടതുമുന്നണിയെ വിജയിപ്പിച്ചത്. അധികാരത്തിലെത്തുമ്പോൾ കർഷകരെ വഞ്ചിക്കുന്ന നിലപാട് സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





























