തിരുവനന്തപുരം : കേരളാ റെയില്‍ വികസന കോര്‍പറേഷന്റെ (കെ-റെയില്‍) അര്‍ധ അതിവേഗ തീവണ്ടിപ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുന്‍കൂര്‍ പാരിസ്ഥിക അനുമതി വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബാംഗ്ലൂര്‍ മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞന്‍ ഡോ. മുരളീ കൃഷ്ണയാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പാരിസ്ഥിതിക അനുമതി കിട്ടുന്നതിനു മുമ്പ്, സില്‍വര്‍ലൈന്‍ പ്രൊജക്ടിന്റെ നിര്‍മാണാനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ആര്‍ ശശികുമാര്‍ സമര്‍പ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന ഇരട്ടപ്പാതയാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി. നാല് മണിക്കൂറിനുള്ളില്‍ കാസര്‍കോടുനിന്ന് തിരുവനനന്തപുരം എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത. വിവിധ വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍വേ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
2006 സെപറ്റംബര്‍ പതിനാലിനാണ് നാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിനായന വകുപ്പു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവ്വിച്ചത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ദേശീയ പാതകള്‍, കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയ 39 വികസന പദ്ധതികളും പ്രവര്‍ത്തികളുമാണ് ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്. ഇക്കൂട്ടത്തില്‍ റെയില്‍വേയും റെയില്‍വേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് മുന്‍കൂര്‍ പാരിസ്ഥികാനുമതി ആവശ്യമില്ല എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
നോയ്ഡ -ഗ്രേറ്റര്‍ നോയ്ഡ മെട്രെ റെയില്‍ പദ്ധതിക്ക് പാരിസ്ഥികാനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്ത കാര്യവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. അതേ സമയം, സമ്പൂര്‍ണ ഹരിത പദ്ധതിയായി വിഭാവന ചെയത് സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് സമഗ്ര പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കെ-റെയില്‍ ഈ.ക്യു.എം.എസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പതിനാല് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ധാരണ. സില്‍വര്‍ലൈന്‍ സമ്പൂര്‍ണ ഹരിത പദ്ധതിയായിരിക്കുമെന്ന് കെ-റെയില്‍ അധികൃതര്‍ നേരത്തെ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക-സാമൂഹിക അവസ്ഥകള്‍ നിരീക്ഷിക്കാന്‍ കര്‍ക്കശ സംവിധാനങ്ങളുള്ള ധനകാര്യ ഏജന്‍സികളാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നതെന്നും കെ-റെയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.