ന്യൂഡൽഹി: ബിഹാറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും നിരീക്ഷകരുടെ വിന്യാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുവിഭാഗത്തിലും, പോലീസ്, ചെലവ് എന്നീ വിഭാഗങ്ങളിലും നിരീക്ഷകരുണ്ടാവും. ബിഹാറിലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കും ജമ്മു കശ്മീർ (ബുഡ്ഗാം, നഗ്രോട്ട), രാജസ്ഥാൻ (അന്ദ), ഝാർഗണ്ഡ് (ഖട്സില), തെലങ്കാന (ജൂബിലി ഹിൽസ്), പഞ്ചാബ് (ടാൺ തരൺ), മിസോറാം (ദാമ്പ), ഒഡീഷ (നുവാപദ) എന്നിവിങ്ങളിലുമായി 470 നിരീക്ഷകരെയാണ് നിയമിക്കുക. ഇവരിൽ 320 ഐ.എ.എസ്, 60 ഐ.പി.എസ്, 90 ഐ.ആർ.എസ്, ഐ.സി.എ.എസ് ഓഫീസർമാർ ഉൾപ്പെടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 324 ഉം 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20 ബിയും നൽകുന്ന പ്ലീനറി അധികാരങ്ങൾ അനുസരിച്ച്, ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പെരുമാറ്റം നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിരീക്ഷകരെ വിന്യസിക്കുന്നത്. നിയമനം ലഭിച്ച ദിവസം മുതൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന ദിവസം വരെ കമീഷന്റെ കീഴിലാവും ഉദ്യോഗസ്ഥരുടെ പ്രവർത്തനം. തെരഞ്ഞെടുപ്പുകളിൽ നീതി, നിഷ്പക്ഷത, വിശ്വാസ്യത എന്നിവ ഉറപ്പാക്കാനുള്ള നിർണ്ണായകമായ ഉത്തരവാദിത്തമാണ് നിരീക്ഷകർക്കുള്ളതെന്ന് കമീഷൻ വ്യക്തമാക്കി.





























