ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ രജിസ്സ്ട്രേഷൻ പോർട്ടൽ ലോഞ്ച് ചെയ്യാൻ കേന്ദ്ര സർക്കാർ. ജൂൺ 6ന് UMEED പോർട്ടൽ (ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം) ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ രജിസ്സ്ട്രേഷൻ കാര്യക്ഷമമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പോർട്ടലിലെ രജിസ്ട്രേഷൻ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ഇരുസഭകളിലും പാസാക്കി ഏപ്രിൽ 5ന് വഖഫ് (ഭേദഗതി) ബിൽ രാഷ്ട്രപതിയുടെ അംഗീകാരം നേടി. പുതിയ ഭേദഗതി പ്രകാരം വഖഫ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള സ്വത്തുക്കളുടെ അളവുകൾ, ജിയോ-ടാഗ് ചെയ്ത സ്ഥലങ്ങൾ തുടങ്ങിയവയുടെ വിശദമായ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തണം. സ്ത്രീകളുടെ പേരിലുള്ള സ്വത്തുക്കൾ വഖഫ് ആയി കണക്കാക്കുകയില്ല. അതേസമയം വഖഫ് സ്വത്തുക്കളുടെ പ്രാഥമിക ഗുണഭോക്താക്കൾ സ്ത്രീകൾ, കുട്ടികൾ, ദരിദ്രർ എന്നിവരായിരിക്കണം.
സംസ്ഥാന വഖഫ് ബോർഡുകളാണ് രജിസ്ട്രേഷൻ പ്രക്രിയ കൈകാര്യം ചെയ്യുക. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾ തർക്കവിഷയമായി കണക്കാക്കുകയും വഖഫ് ട്രൈബ്യൂണലുകൾക്ക് റഫർ ചെയ്യുകയും ചെയ്യും. ഭേദഗതി ചെയ്ത നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രിം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഈ ഭേദഗതികൾ മുസ്ലീങ്ങൾക്കെതിരെ വിവേചനം കാണിക്കുകയും എക്സിക്യൂട്ടീവ് നടപടികളിലൂടെ സ്വത്ത് സമ്പാദനം സാധ്യമാക്കുന്നതിലൂടെ മതപരമായ ആചാരങ്ങളിൽ ഇടപെടുകയും ചെയ്യുന്നുവെന്ന് ഹർജിക്കാർ വാദിക്കുന്നു. നിയമം ഭരണഘടനാ ഉറപ്പുകളെ ദുർബലപ്പെടുത്തുന്നുവെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ നിയമം ഭരണഘടനാ പരിധിക്കുള്ളിൽ തന്നെ തുടരുന്നുവെന്ന് വാദിച്ചുകൊണ്ട് ഹർജികൾ തള്ളണമെന്ന് സർക്കാർ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. ചില വ്യവസ്ഥകൾ നടപ്പാക്കുന്നത് നിർത്തിവയ്ക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഏപ്രിൽ 17 ന് സുപ്രിം കോടതി നിയമം സമ്പൂർണമായി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.