ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന എന്ന പേരിലുള്ള പദ്ധതിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. യുവാക്കളിലേക്ക് തൊഴിലുകള്‍ എത്തിക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിര്‍ദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31വരെയായകും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.
നഗരങ്ങളിലെ ഭവന നിര്‍മ്മാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണത്തിനാണ് ഈതുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നല്‍കിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേര്‍ക്കാണ് തുക വിതരണംചെയ്തത്.
ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്‌ബിഐ ഉത്സവ് കാര്‍ഡ് വിതരണംചെയ്തു. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായി അവര്‍ വിശദീകരിച്ചു. ഒരുരാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിര്‍മ്മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്.
നേരത്തെ ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ വിലയിരുത്തിയ റിപ്പോര്‍ട്ടു പുറത്തുവന്നിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില്‍ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തല്‍. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും.
വില്പനയില്‍ ഇടിവുണ്ടായപ്പോഴും കമ്പനികള്‍ ലാഭം ഉയര്‍ത്തിയത് പ്രവര്‍ത്തന ചെലവ് വന്‍തോതില്‍ കുറച്ചതുകൊണ്ടാണെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. വാഹന വില്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍വരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.