തിരുവനന്തപുരം: എം.ടി. വാസുദേവൻനായരുടെ വാക്കുകളിൽനിന്നേറ്റ നീറ്റലൊടുങ്ങുംമുമ്പേ സി.പി.എമ്മിന് വീണ്ടും രാഷ്ട്രീയപ്രഹരം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരേയുള്ള കേന്ദ്രാന്വേഷണമാണ് പുതിയപ്രതിസന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, കേന്ദ്രത്തിന്റേത് രാഷ്ട്രീയലക്ഷ്യമെന്നാണ് സി.പി.എമ്മിലെ വിലയിരുത്തൽ. ഇത്തരം ഇടപെടലുകൾ ഇനിയുമുണ്ടാകുമെന്നും വിലയിരുത്തി. രാഷ്ട്രീയമായി ചെറുക്കാനാണ് ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിലെ ധാരണ. എന്നാൽ, വിഷയത്തിൽ പ്രത്യേകചർച്ചയുണ്ടായില്ല.
വിവാദം തിരഞ്ഞെടുപ്പ് ചർച്ചയാക്കി പാർട്ടിക്കും സർക്കാരിനും പരിക്കേൽപ്പിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ നീക്കത്തെ കരുതലോടെ ചെറുക്കും. ആദായനികുതി തർക്കപരിഹാര ബോർഡിന്റെ റിപ്പോർട്ട് വന്നപ്പോൾത്തന്നെ ചർച്ചയായി അലയടങ്ങിയ പ്രശ്നമെന്ന പ്രതിരോധമാവും പാർട്ടിയുടെ തന്ത്രം. നിയമയുദ്ധം വീണ വ്യക്തിപരമായി നടത്തുമെന്ന നിലപാടെടുക്കും.





























