ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള നീക്കവുമായി കേന്ദ്രം. ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഏപ്രിലിൽ മണ്ഡലപുനർനിർണയ ബിൽ പാസാക്കാൻ കഴിയാതെ പോയത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട്, ഇത്തവണ ആവശ്യമായ അംഗബലം ഉറപ്പാക്കാൻ ഭരണപക്ഷം സർവ സന്നാഹത്തോയോടെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ പ്രകാരം, ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഭരണപക്ഷത്തിനുണ്ട്. അംഗബലത്തിൽ കൃത്യമായ ഉറപ്പ് ലഭിച്ചാൽ, വരാനിരിക്കുന്ന സമ്മേളനത്തിൽ ചില നിർണായക ബില്ലുകൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഭരണഘടനാ ഭേദഗതി ബിൽ. കഴിഞ്ഞ വർഷത്തെ ശീതകാല സമ്മേളനത്തിലാണ് ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ബിൽ ജെപിസിക്ക് വിടുകയായിരുന്നു. വർഷകാല സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസമായ ആഗസ്റ്റ് 10 വരെ ജെപിസിയുടെ കാലാവധി നിലവിൽ നീട്ടിയിട്ടുണ്ട്. ആഗസ്റ്റ് 10-നകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയാണെങ്കിൽ, ജെപിസിയുടെ ശിപാർശകൾ ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബിൽ സർക്കാരിന് സഭയിൽ കൊണ്ടുവരാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. സമ്മേളനം അവസാനിക്കാൻ ശേഷിക്കുന്ന വെറും നാല് ദിവസങ്ങൾക്കുള്ളിൽ ഇത് പാസാക്കിയെടുക്കാൻ സർക്കാരിന് സാധിക്കുമോ എന്നതും പ്രധാനമാണ്.





























