ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ വാട്സ്ആപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ടെലഗ്രാം സിഇഒ പവൽ ദുരോവ് രംഗത്ത്.വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് പങ്കാളിത്തമുള്ള റിലയൻസ് ഗ്രൂപ്പ്, ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കാനായി ശക്തമായ ലോബിയിംഗ് നടത്തിയെന്നാണ് ദുരോവിന്റെ ആരോപണം.ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ടെലഗ്രാം സേവനം ലഭ്യമാകുന്നതിൽ റിലയൻസ് തടസം സൃഷ്ടിക്കുകയാണെന്നും ദുരോവ് ആരോപിക്കുന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ‘ബിജിപി ഹൈജാക്കിങ്’ (BGP hijacking) എന്ന രീതി ഉപയോഗിച്ചാണ് റിലയൻസ് ടെലഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടപെടുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
വാട്സ്ആപ്പിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ഈ നീക്കം, റിലയൻസ് ഭാഗികമായി മെറ്റായുടെ ഉടമസ്ഥതയിലായതാവാം അതിന് കാരണമെന്നും ദുരോവ് ആരോപിച്ചു.എന്നാൽ ഈ ആരോപണങ്ങൾ റിലയൻസ് ജിയോ പൂർണ്ണമായി നിഷേധിച്ചു. റിലയന്‍സ് കമ്യൂണിക്കേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടാണ്ട് ദുരോവ് ഇങ്ങനെ പറയുന്നതെന്നും ടെലികോം രംഗത്തെ പ്രമുഖര്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയുടെ (NEET-UG) പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂൺ 22 വരെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ടെലഗ്രാം നീക്കം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.





























