മല്ലപ്പള്ളി : താലൂക്കിൽ മണിമലയാറ്റിലെ 11 പാലങ്ങളിൽ രണ്ടെണ്ണം 2021 ഒക്ടോബർ 17-ന് മഹാപ്രളയത്തിൽ ഉപയോഗശൂന്യമായി. കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെ പത്തനംതിട്ടയിലെ കോട്ടാങ്ങലുമായി ബന്ധിപ്പിക്കുന്ന നൂലുവേലിക്കടവ് തൂക്കുപാലത്തിന്റെ ഒരുഭാഗം തകർന്നുവീണപ്പോൾ പുറമറ്റം-കല്ലൂപ്പാറ പഞ്ചായത്തുകളെ ഒന്നിപ്പിച്ചിരുന്ന കോമളം പാലത്തിന്റെ സമീപനപാതയാണ് പുഴയെടുത്തത്. മുണ്ടോലിക്കടവ്, പടുതോട് തുടങ്ങിയ പാലങ്ങൾക്ക് മുകളിലൂടെ നദി ഒഴുകി. നൂലുവേലിക്കടവിൽ 2016-ൽ നിർമിച്ച പാലമാണ് അഞ്ച് വർഷത്തിനുള്ളിൽ തകർന്നത്. കെൽ ആണ് പണിതത്. മുടക്കിയ കോടികൾ പാഴായി. പൊളിഞ്ഞുവീണതിന് പകരം കോൺക്രീറ്റ് പാലം വേണമെന്നാണ് നാടിന്റെ ആവശ്യം.
വാഹനങ്ങൾക്ക് പോകാനാകാത്ത ഇരുമ്പുകയറിലെ പാലത്തിന് സിമന്റും കമ്പിയുംകൊണ്ട് നിർമിക്കുന്ന സാധാരണ പാലത്തിനൊപ്പം ചെലവ് വരുമെങ്കിലും നടന്നുപോകാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ. അപകടസാധ്യത കൂടുതലുമാണ്. കോമളം കടവിൽ 34 വർഷം മുമ്പ് പണിത സമീപനപാതയാണ് ഒഴുക്കെടുത്തത്. ഇത് പുനർനിർമിക്കാൻ നടപടിയായെങ്കിലും നൂലുവേലിക്കടവിന്റെ കാര്യത്തിൽ ഒരനക്കവുമില്ല. കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിൽ പതിവായെത്തുന്ന ഭക്തർ ഇക്കാര്യത്തിൽ ബുദ്ധിമുട്ടിലാണ്. വർഷത്തിൽ ഒരിക്കൽ നടക്കുന്ന പടയണിക്കാലത്തും കോട്ടയംജില്ലയിലെ കരക്കാർ പങ്കെടുക്കേണ്ടതാണ്. ഇവർക്ക് വരാനുള്ള മാർഗമാണ് പാലം ഇല്ലാതായതോടെ നഷ്ടമായത്.





























