ലക്‌നൗ: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി വിവാദങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച ചമ്പത് റായ്, ‘രാമഭക്തർക്ക്’ എഴുതിയ കൈപ്പടയിലുള്ള കത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കത്തിൽ കുറിക്കുന്നു. എസ്ഐടി തങ്ങളുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങൾക്കും എണ്ണിയെണ്ണി മറുപടി നൽകുമെന്നും സത്യം പൊതുജനങ്ങൾക്ക് മുന്നിൽ തെളിയുമെന്നും ചമ്പത് റായ് വ്യക്തമാക്കി.
കഴിഞ്ഞ 45 വർഷമായി ഒരു ‘പ്രചാരക്’ ആയി ജീവിക്കുന്ന തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി വിവാദത്തെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ചമ്പത് റായ് സ്ഥാനം ഒഴിഞ്ഞത്. നിലവിൽ കൃഷ്ണ മോഹനെ ട്രസ്റ്റിന്റെ താൽക്കാലിക ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.





























