കോന്നി: ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാൻ 9.75 കോടി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഭാരം കൂടിയ ടിപ്പറുകളും മറ്റും ഓടി റോഡിൻ്റെ ഒരു ഭാഗം പൂർണ്ണമായും ടാറിംഗ് തകർന്നിരിക്കുകയാണ്. തകർന്നു കിടക്കുന്ന റോഡ് പൂർണമായും ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും. 12.200 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. ബി.സി. ഓവർലെ ചെയ്ത് റോഡ് ഉന്നത നിലവാരത്തിലാക്കും. പൂർണ്ണമായും തകർന്ന ഭാഗത്ത് റോഡ് പൊളിച്ച് ബി.എംആൻ്റ് ബി.സി ടാറിംഗ് തന്നെ നടത്തും. റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളിൽ ഡ്രെയിനേജ് നിർമ്മിക്കും.
കോന്നി താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് ഈ റോഡിലെ പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാനായി ഇവിടെ പൈപ്പ് കൾവർട്ട് നിർമ്മിക്കും. കോന്നി ടൗണിനു മുൻപായി റോഡിൻ്റെ വശങ്ങളിൽ പുട്ടുകട്ട സ്ഥാപിക്കും. ജനങ്ങൾക്ക് റോഡ് സൈഡിൽ കൂടി തടസ്സമില്ലാതെ നടക്കുന്നതിനാണ് പുട്ടുകട്ട പാകുന്നത്. ശബരിമല തീർത്ഥാടകർക്ക് ആങ്ങമൂഴി, കോന്നി വഴി അടൂരിൽ എം.സി. റോഡിലേക്ക് എത്താനുള്ള പാത കൂടിയാണിത്. അടൂർ ഭാഗത്തു നിന്നും മെഡിക്കൽ കോളേജിലെത്താനുള്ള പ്രധാന പാതയും ഇതാണ്.
റോഡു നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. നിർമ്മാണം സംബന്ധിച്ച് ആലോചിക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും എം.എൽ.എ പറഞ്ഞു.