നാദാപുരം : ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിന് പിന്നാലെ പോലീസിനെ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ച ഗുണ്ടാത്തലവൻ പോലീസ് പിടിയിൽ. കണ്ണൂർ കക്കാട് വി.വി ഷമീം എന്ന ചാണ്ടി ഷമീമിനെയാണ് (40) നാദാപുരം ഇൻസ്പെക്ടർ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കാപ്പ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ പ്രതിക്കെതിരേയുണ്ടെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച അതിരാവിലെയാണ് പോലീസ് ഗുണ്ടാത്തലവനെത്തേടി കണ്ണൂർ ജില്ലയിലെ കക്കാട് എത്തിയത്. മൊബൈൽ ഫോൺ ലൊക്കഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാള്‍ കക്കാട് ഭാഗത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
പോലീസ് വീടിനടുത്തെത്തിയപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. തുടർന്ന് പരിസരത്തെ വീടുകളിൽക്കയറി പോലീസ് അന്വേഷണം തുടങ്ങി. ഗുണ്ടാത്തലവന്റെ വീടിനടുത്ത് പോലീസ് എത്തിയപ്പോൾ പ്രതി ഓടിരക്ഷപെട്ടു. തുടർന്ന് പോലീസുമായി ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിൽ പ്രതിയെ കീഴ്പ്പെടുത്തി വാഹനത്തിൽ കയറ്റി. എട്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനിലെത്തിയ പ്രതിയെ ഉടനെ ലോക്കപ്പിലേക്ക് മാറ്റി. സ്റ്റേഷൻ പരിസരത്ത് ആളുകൾ എത്തിയതോടെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് പല സമയത്തും ഗുണ്ടാത്തലവൻ നടത്തിയത്.
എസ്.ഐ. ആർ.എൻ. പ്രശാന്ത്, പ്രത്യേക സ്ക്വാഡിലെ എ.എസ്.ഐ. ആർ. മനോജ്കുമാർ, സീനിയർ പോലീസ് ഓഫീസർമാരായ വി.വി. ഷാജി, സന്തോഷ് മലയിൽ, പി. പ്രദീപ്കുമാർ, എം.എസ്.പി. ഷിജിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് തണ്ണീർപന്തൽ കടമേരി റോഡിലാണ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. സംഭവത്തോടനുബന്ധിച്ച് ഷഹദ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടാത്തലവൻ നാദാപുരം എസ്.ഐ.ക്കെതിരേയും നാദാപുരത്തുകാർക്കെതിരേയും വധഭീഷണിയുമായി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.