കുവൈത്ത് സിറ്റി : കുവൈത്തിനെ ഒരു വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി വ്യാപാര മേഖലകൾക്കൊപ്പം കുടുംബ സംഗമത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ വിസാ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിലവിൽ വന്നു. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തി, ബിരുദ നിബന്ധനയും കുവൈത്തിലേക്ക് വരാനായി ദേശിയ വിമാനക്കമ്പനി നിർബന്ധവും റദ്ദാക്കി. കുടുംബ സന്ദർശന വിസ തുടക്കത്തിൽ മൂന്ന് മാസത്തേക്ക് അനുവദിക്കപ്പെടും. പിന്നീട് ഇത് ആറ് മാസം മുതൽ ഒരു വർഷം വരെ നീട്ടി ലഭിച്ചേക്കും. സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ഇനി സർവകലാശാല ബിരുദം ആവശ്യമില്ല. വിദേശത്തുള്ള മലയാളികൾക്കുള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും.
വിസിറ്റ് വിസയിൽ വരുന്നവർക്ക് ഇനി ഏത് എയർ ലൈൻസ് വഴിയും കുവൈത്തിൽ എത്താം. മുൻപ് വിസിറ്റ് വിസക്കാർ നിർബന്ധമായും കുവൈത്തിലെത്താൻ ദേശിയ വിമാനക്കമ്പനികളിൽ എത്തണമെന്ന നിർബന്ധമുണ്ടായിരുന്നു. കുവൈറ്റ് വിസ ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ഈ വിസകളിൽ മൾട്ടിപ്പിൾ എൻട്രി അവസരം, മൂന്നുമാസം ആറുമാസം ഒരു വർഷം എന്നിങ്ങനെയുള്ള കാലയളവിൽ വിസ ലഭിക്കും. മൾട്ടിപ്പിൾ എൻട്രി വിസയിൽ കുവൈത്തിൽ തുടർച്ചയായി ഒരു മാസത്തിൽ കൂടുതൽ കഴിയാനാകില്ല. ഒരു മാസത്തേക്ക് മൂന്ന് ദിനാറും ആറുമാസത്തേക്ക് 9 ദിനാറും ഒരു വർഷത്തേക്ക് 15 ദിനാറും ആണ് വിസ ഫീസ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് കഴിഞ്ഞ ദിവസമാണ് പുതിയ വിസാ നിയമങ്ങളിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.






























