ചാരുംമൂട് : ചാരുംമൂട് കള്ളനോട്ട് കേസിൽ മുഖ്യപ്രതിയായ സീരിയൽ നടൻ പിടിയിൽ. കള്ളനോട്ട് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റിലായതിനു പിന്നാലെ മുഖ്യപ്രതിയായ സീരിയൽ നടൻ അടക്കം മൂന്നു പേർ പിടിയിൽ. സീരിയൽ നടന്റെ വാഹനത്തിൽ നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചു. നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരിയൽ നടൻ ഷംനാദ് (ശ്യാം ആറ്റിങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്.
കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ ലേഖ നൽകിയ 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പോലീസിൽ അറിയിക്കുകയായിരുന്നു.
ക്ളീറ്റസാണ് നോട്ട് നൽകിയതെന്ന് ലേഖ പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്നു 500 ന്റെ നോട്ടുകൾ കണ്ടെത്തി. ക്ളീറ്റസ് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തിന്റെ പങ്ക് വെളിപ്പെടുത്തി. രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോൾ നടൻ ഷംനാദ് ആണ് നോട്ടുകൾ എത്തിച്ചു നൽകുന്നതെന്ന് മൊഴി നൽകി. ശാസ്താംകോട്ടയിൽ വച്ച് ഷംനാദിനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകൾ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകൾ.





























