തൃശൂര്‍ : ചാവക്കാട് ഏങ്ങണ്ടിയൂര്‍ പ്രവാസി സിൻഡിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 5,95,000 രൂപയും പലിശയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതിയുടെ വിധി. ചിട്ടി നടത്തിത്തീർക്കാതെ മുങ്ങിയതിനെതിരെ ചാവക്കാട് പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് പരാതിക്കാരന് അനുകൂല വിധി. പതിനായിരം രൂപ തവണസംഖ്യ വരുന്ന അറുപത് തവണകളുള്ള കുറിയിൽ 57 തവണകൾ ഷംസുദീൻ വെച്ചിരുന്നു. തുടർന്ന് കുറി വെക്കുവാൻ ചെന്നപ്പോൾ സ്ഥാപനം അടച്ചിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കുറി കഴിഞ്ഞാൽ സംഖ്യ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതുപ്രകാരം പണം നല്‍കിയില്ല.
ഇതിനെ തുടർന്ന് ഷംസുദീൻ.കെ.വി. തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 5,70,000 രൂപയും 2022 ഫെബ്രുവരി 9 മുതൽ 9 % പലിശയും നഷ്ടവും ചിലവുമായി 25000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.