തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചതായി ആക്ഷേപം. മുഖ്യമന്ത്രി പോലും വീഡിയോ കോൺഫറൻസ് വഴി യോഗം വിളിക്കുമ്പോഴാണ് 32 സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിൽ യോഗം നടത്തിയത്. ശീതീകരിച്ച കോൺഫറൻസ് ഹാളിലെ യോഗത്തിനു ശേഷം ഐഎഎസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തിയതായി സൂചനയുണ്ട്.
പ്രതിമാസം നടക്കുന്ന വകുപ്പ് സെക്രട്ടറിമാരുടെ അവലോകന യോഗമാണു സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചീഫ് സെക്രട്ടറി വിളിച്ചത്. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് 32 സെക്രട്ടറിമാർ പങ്കെടുത്തു. കോവിഡ് പ്രതിരോധ ചുമതലയുള്ളവരടക്കം പങ്കെടുക്കുന്ന യോഗമായതിനാൽ വീഡിയോ കോൺഫറൻസ് വഴി വേണമെന്നു സെക്രട്ടറിമാർ ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി നിലപാടിൽ ഉറച്ചു നിന്നതായാണു സൂചന.
സമരങ്ങൾക്കുപോലും ആളെണ്ണം പരിമിതപ്പെടുത്തിയപ്പോഴാണ് 32 സെക്രട്ടറിമാർ യോഗം ചേർന്നത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരും കോവിഡ് പ്രതിരോധ ചുമതലയുള്ളവരും ശീതികരിച്ച മുറിയിലുള്ള പങ്കെടുത്തതിനാൽ യോഗം കഴിഞ്ഞ് ചില ഐഎഎസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയും നടത്തി. സമ്പർക്ക വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് നിയമം തെറ്റിച്ച് ചീഫ് സെക്രട്ടറി യോഗം വിളിച്ചത് ഐഎഎസ് അസോസിയേഷനിലും ചർച്ചയായി. വിഴിഞ്ഞം തുറമുഖത്തിനായുള്ള പാറക്ഷാമം പരിഹരിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ചീഫ് സെക്രട്ടറി വകുപ്പ് സെകട്ടറിമാർക്ക് നൽകി.