തൃശൂർ : ചെകിള തുറക്കുമ്പോൾ പുഴുക്കൾ, തൊലി ഉരിയുമ്പോൾ സോപ്പുപത പോലുള്ള മാംസം, നിറം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുള്ള ഐസ് കട്ടകൾ.. ഷാലിമാർ എക്സ്പ്രസിൽ ഒഡീഷയിൽ നിന്നു 2 ദിവസത്തോളം സഞ്ചരിച്ചു തൃശൂരിൽ എത്തിയ മീൻപെട്ടികൾ തുറന്നപ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പു സംഘം കണ്ടതിങ്ങനെ. ട്രോളിങ് നിരോധനം വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള ‘രാസമീൻ’ വരവു കുത്തനെ കൂടി.ഗുജറാത്ത്, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലെ ഹാർബറുകളിൽ നിന്നു മീൻപിടിക്കാൻ പോകുന്ന കൂറ്റൻ ഫിഷിങ് ട്രോളറുകൾ (യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾ) മീനുമായി തിരികെയെത്തുന്നത് ഒന്നോ രണ്ടോ ആഴ്ചയ്ക്കു ശേഷമാണ്.
പിടിക്കുന്ന മീൻ 18 ഡിഗ്രി സെൽഷ്യസിൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നു നിയമമുണ്ടെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല.കരയിലെത്തിയാലും ഫ്രീസറിലോ ശീതീകരിച്ച കണ്ടെയ്നറുകളിലോ മീനുകൾ കയറ്റിവിടുന്നതിനു പകരം തെർമോകോൾ പെട്ടികളിൽ ഐസ് നിറച്ചാണു തൃശൂർ അടക്കമുള്ള ജില്ലകളിൽ ട്രെയിൻ മാർഗമെത്തിക്കുന്നത്. ഏതാനും മണിക്കൂറിനുള്ളിൽ ഐസ് ഉരുകിയൊലിച്ചു പോകുകയാണു പതിവ്. തൃശൂരിലെത്തുമ്പോഴേക്കും മീൻ പുഴുത്തളിയും. ഈ സാഹചര്യമൊഴിവാക്കാൻ അമോണിയം ചേർക്കുന്ന രീതിയും സജീവം.





























