ചെങ്ങന്നൂർ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള ഐടിഐ യായി ചെങ്ങന്നൂർ ഗവ. ഐടിഐ മാറിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും 20 കോടി രൂപ ചിലവഴിച്ച് ചെങ്ങന്നൂർ ഗവ. ഐടിഐ യിൽ നിർമ്മിച്ച അക്കാദമി ബ്ലോക്ക്, ഹോസ്റ്റൽ, തൊഴിൽ മേള എന്നിവ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ ഗവ. ഐടിഐയിലെ വർക്ക്ഷോപ്പുകൾ അടിയന്തിരമായി നവീകരിക്കും. കൂടുതൽ വികസന പ്രവർത്തനത്തിനുള്ള ഫണ്ട് അനുവദിക്കുന്ന വിഷയം സർക്കാർ പരിഗണിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനോടൊപ്പം ദേശീയ, അന്തർദേശീയ ട്രേഡു മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ കഴിയണം. ത്രീഡി പ്രിൻ്റിംഗ്, സോളാർ ടെക്നീഷ്യൻ കോഴ്സുകൾ അടുത്ത വർഷം മുതൽ ഐടിഐയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഗവ. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ 20 കോടി രൂപ ചിലവഴിച്ച് പൂർത്തിയാകുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മികച്ച കളിസ്ഥലം, റോഡുകൾ, നിർമ്മിക്കുന്നതുൾപ്പെടെ ഐടിഐ ക്യാംപസിലെ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. കോൺട്രാക്ടർ എ ജെ തോമസിനെ ചടങ്ങിൽ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി സ്നേഹഭവൻ നിർമ്മിക്കുന്നതിന് എൻഎസ്എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ കൂപ്പൺ പ്രകാശനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയായി. കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസിർ കെ എ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗ്ഗീസ്, മനു കൃഷ്ണൻ, മിനി മാത്യു, എഫ് എം സാംരാജ്, ഡോ. എസ് ജീവൻ, എം ശശികുമാർ, അഡ്വ. കെ ആർ സജീവ്, എം കെ മനോജ്, പ്രമോദ് കാരയ്ക്കാട്, മോഹൻ കൊട്ടാരത്തു പറമ്പിൽ, ഷിബു ഉമ്മൻ, ടിറ്റി എം വർഗ്ഗീസ്, കെ ഷമീർ . ജി വിജയകുമാർ, ബി ജയകുമാർ, എ അഭിജിത്ത് എന്നിവർ സംസാരിച്ചു. ഡയറക്ടർ ഓഫ് ട്രെയിനിംഗ് സൂഫിയാൻ അഹമ്മദ് ഐഎഎസ് സ്വാഗതവും ഐടിഐ പ്രിൻസിപ്പാൾ എൽ അനുരാധ നന്ദിയും പറഞ്ഞു.