ചെന്നൈ: ചെന്നൈ ഫെഡ് ബാങ്ക് കവർച്ചയിൽ അപ്രതീക്ഷിത വഴിത്തിരിവ്. കൊള്ളസംഘത്തെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. കൊള്ളമുതൽ വീട്ടിൽ സൂക്ഷിച്ചതിനാണ് ചെങ്കൽപ്പേട്ട് അച്ചരപ്പാക്കം പോലീസ് ഇൻസ്പെക്ടർ അമൽരാജിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ നഗരത്തെ ഞെട്ടിച്ച പട്ടാപ്പകൽ ബാങ്ക് കവർച്ചയിൽ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ പങ്കും വെളിപ്പെട്ടു. കൊള്ളമുതലായ 31.7 കിലോഗ്രാം സ്വർണത്തിൽ ആറര കിലോഗ്രാം കണ്ടെത്തിയത് പോലീസ് ഇൻസ്പെക്ടറായ അമൽരാജിന്‍റെ വീട്ടിൽ നിന്നാണെന്ന് അന്വേഷണ സംഘം ഇന്ന് വെളിപ്പെടുത്തി.
ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ ബന്ധുവാണ് നേരത്തേ അറസ്റ്റിലായ പ്രതി സന്തോഷ്. ഇയാളിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് അമൽരാജിന്‍റെ ചെങ്കൽപ്പേട്ടിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. കവർച്ചയ്ക്ക് മുമ്പ് അമൽരാജിന് ഇതേപ്പറ്റി വിവരം ഉണ്ടായിരുന്നില്ലെങ്കിലും കൊള്ളമുതൽ ഒളിപ്പിക്കാൻ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കൊള്ളമുതൽ വീട്ടിൽ സൂക്ഷിക്കാൻ അനുവദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ ജി ടി പി അൻപ് പറഞ്ഞു.





























