തിരുവനന്തപുരം : കോണ്‍ഗ്രസ് പുനഃസംഘടനയില്‍ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യവുമായി എ-ഐ ഗ്രൂപ്പുകളെത്തുന്നത് എന്തുവില കൊടുത്തും സംഘടന പിടിച്ചെടുക്കാന്‍ പുനഃസംഘടനയില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തല കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. അതിവേഗ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യമാണ് ചെന്നിത്തല മുന്‍പോട്ട് വച്ചതെന്നാണ് സൂചന. അന്തിമ പട്ടികയില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുമോയെന്ന ആശങ്ക എ, ഐ ഗ്രൂപ്പുകളില്‍ ശക്തമാണ്. തുടര്‍ന്നാണ് രമേശിന്റെ ഡല്‍ഹി യാത്ര. എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായാണ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നത്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കും അവര്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചേക്കും.
കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായതിനാല്‍ അതുമാത്രം ഇപ്പോള്‍ നടക്കട്ടെയെന്നും ഡി.സി.സി മുതല്‍ താഴോട്ടുള്ള ഭാരവാഹികളെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ മതിയെന്ന വാദമാണ് ഐ-എ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. ഇങ്ങനെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഐയും എയും പരസ്പരം മത്സരിക്കില്ല. പകരം സമാവായ സ്ഥാനാര്‍ത്ഥികളുണ്ടാക്കും. കെ.സി വേണുഗോപാലിനേയും വി.ഡി സതീശനേയോ കെ.സുധാകരനേയോ അനുകൂലിക്കുന്നവര്‍ മത്സരിക്കാന്‍ എത്തിയാല്‍ ഗ്രൂപ്പുകളിലെ ഒരുമയിലൂടെ അവരെ തോല്‍പ്പിക്കും. അങ്ങനെ സംഘടന കൈയിലാക്കാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് ശ്രമിക്കുന്നത്.
ചൊവാഴ്ച അപ്രതീക്ഷിതമായി ഡല്‍ഹിയിലെത്തിയ രമേശ്, താരിഖ് അന്‍വര്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചാണ് സമ്മര്‍ദം ശക്തമാക്കിയത്. കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്ക് ഏതാണ്ട് അന്തിമരൂപമായ ഘട്ടത്തിലാണ് ചെന്നിത്തലയുടെ ഡല്‍ഹി യാത്ര. കെ.പി.സി.സി ഭാരവാഹികളായി നിര്‍ദേശിക്കുന്നവരുടെ പേരുകള്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നല്‍കിയിരുന്നു. ഐ-എ ഗ്രൂപ്പുകളുടെ താത്പര്യംകൂടി ഉള്‍ക്കൊണ്ടായിരിക്കണം തീരുമാനമെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ആവശ്യം. ഡി.സി.സി പുനഃസംഘടനയില്‍ തങ്ങളോട് വേണ്ടത്ര ആലോചിച്ചില്ലെന്ന പരാതി ഉമ്മന്‍ ചാണ്ടിയും രമേശും ഉന്നയിച്ചിരുന്നു.
സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണം നവംബര്‍ ഒന്നിന് തുടങ്ങുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നീട് ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതു ശരിയല്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. എന്നാല്‍, പുനഃസംഘടന മരവിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഡി.സി.സി തലത്തില്‍ക്കൂടിയെങ്കിലും ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഔദ്യോഗികപക്ഷ നിലപാട്. സംഘടനാ തിരഞ്ഞെടുപ്പിനെ സ്വാഗതംചെയ്ത് കഴിഞ്ഞ ദിവസം എം.എം ഹസന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. ഐ-എ ഗ്രൂപ്പുകള്‍ യോജിച്ച് സംഘടനാ തിരഞ്ഞെടുപ്പില്‍ നിലപാട് എടുത്താല്‍ അത് മറ്റ് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും.
28 സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. അതോടെ, നിലവിലെ പി.സി.സി പ്രസിഡന്റ് പോലും കാവല്‍ പ്രസിഡന്റ് മാത്രമാവുകയാണ്. അങ്ങനെയിരിക്കെ, മറ്റ് ഭാരവാഹികളെക്കൂടി നിശ്ചയിക്കുന്നതെങ്ങനെയെന്നാണ് ചോദ്യം. എന്നാല്‍, സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയെടുക്കാനും കേരളത്തിലൊരു സംഘടനാ സംവിധാനം ആവശ്യമില്ലേയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മറു ചോദ്യം. കെ.സുധാകരനും വി.ഡി സതീശനും നേതൃത്വം നല്‍കുന്ന പുതിയ ചേരിക്കെതിരായ നീക്കം ശക്തമാക്കാനാണ് ഐ-എ ഗ്രൂപ്പുകളുടെ ശ്രമം. ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
അതിനിടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കഴിയുന്നതിനു മുന്‍പേ സംസ്ഥാനത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സിയുസി) രൂപീകരണം പൂര്‍ത്തിയാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തക സമിതി നിശ്ചയിച്ച സമയക്രമം അനുസരിച്ച് നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് അംഗത്വ വിതരണം. ജനുവരി 26 ന് മുന്‍പു സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റികള്‍ക്കു കീഴിലും സിയുസികള്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നവംബര്‍ 14 നു മുന്‍പ് സംസ്ഥാനത്തെ 280 മണ്ഡലം കമ്മിറ്റികളില്‍ സിയുസികള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സംഘടനാ തിരഞ്ഞെടുപ്പിന് ഇനിയും പത്ത് മാസത്തിലേറെ സമയമുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡിനും ഇതിനോട് വിയോജിപ്പില്ലാത്ത സ്ഥിതിക്ക് കെ.പി.സി.സി ഭാരവാഹികളെ ഡല്‍ഹിയില്‍ നിന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. 2017ല്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കേരളത്തെ ഒഴിവാക്കിയിരുന്നു. അന്ന് ഐ-എ ഗ്രൂപ്പുകള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് ഹൈക്കമാന്‍ഡില്‍ നിന്ന് അത് സാധിച്ചെടുത്തത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്ന് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല.