തിരുവനന്തപുരം : കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് ചെറയാന്‍ ഫിലിപ്പ് പറഞ്ഞു. 2011 ഫെബ്രുവരി 2 ന് കേരള സർക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. കൊച്ചിയിലെ കാക്കനാട് സർക്കാർ അക്വയർ ചെയ്ത കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്. കൊച്ചി സ്മാർട്ട് സിറ്റിയെ സർക്കാർ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ല. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിയ്ക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാനാവൂ.
ഒരു നിയമ യുദ്ധത്തിന് പോയാൽ എത്ര കാലം കഴിഞ്ഞാണ് തീരുമാനമുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചതല്ലാതെ എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ഒരു വ്യക്തതയുമില്ല. 16 ശതമാനം മാത്രം ഓഹരി പങ്കാളിത്തമുള്ള കേരള സർക്കാരിന് സ്മാർട്ട് സിറ്റി ഭരണ സമിതിയിൽ വേണ്ടത്ര നിയന്ത്രണാധികാരമില്ല. ടീകോം കമ്പനിയുടെയും മാതൃകമ്പനിയായ ദുബായ് ഹോൾഡിംഗ്സിന്റെയും ഉടമസ്ഥതയിലും നേതൃത്വത്തിലും ഇതിനകം മാറ്റമുണ്ടായിട്ടുണ്ട്. കൊച്ചി സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ സർക്കാർ വെറും കാഴ്ചക്കാരൻ മാത്രമായതിനാൽ മുതൽ മുടക്കാൻ പുതിയ കമ്പനികൾ വിമുഖത കാട്ടുകയാണ്. 246 ഏക്കർ സ്ഥലത്ത് കാടു പിടിച്ചു കിടക്കുന്ന സ്വപ്ന പദ്ധതി ഇനിയും സ്വപ്നത്തിൽ മാത്രം തുടരുമ്പോൾ അഴിമതിയിൽ പങ്കാളികളായ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ സ്വപ്നം മാത്രമാണ് പൂവണിഞ്ഞതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.






























