വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആദ്യമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇറാനിലെ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്തു. അടച്ചിട്ട മുറിയിൽ 90 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന ചർച്ചകൾ മികച്ചതെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ നേതാക്കൾ പരസ്യപ്പെടുത്തിയില്ല. ഇറാന് ആണവായുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക എന്ന പൊതു ലക്ഷ്യത്തോടെയും ഒപ്പം മറ്റു ലക്ഷ്യങ്ങളെ കുറിച്ചും സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി. ഡോണൾഡ് ട്രംപുമായി നടത്തിയ സംഭാഷണങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു ഇതെന്നും നെതന്യാഹു വിശേഷിപ്പിച്ചു.
ഇറാൻ യുദ്ധത്തിന്റെ ഭാവിയെ കുറിച്ച് ഇരു നേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുള്ള സ്ഥലങ്ങളെ കുറിച്ച് ഇസ്രയേൽ ഇന്റലിജൻസ് ശേഖരിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാൻ നെതന്യാഹു തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകളെ ചർച്ചയ്ക്ക് മുൻപ് ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. ഇറാൻ വിഷയത്തിൽ രണ്ട് നേതാക്കൾക്കും ഇടയിൽ ചില വ്യത്യാസങ്ങളുണ്ടെന്നും ട്രംപ് തിങ്കളാഴ്ച സമ്മതിച്ചിരുന്നു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇറാനെ കൂടാതെ ഗാസ, ലബനൻ, പശ്ചിമേഷ്യൻ നയതന്ത്രം ഇവയൊക്കെ ഇരു നേതാക്കളുടെയും ചർച്ചകളിൽ വിഷയങ്ങളായി എന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.





























