തിരുവനന്തപുരം : മടങ്ങിവരവിൽ ചെറിയാൻ ഫിലിപ്പിലെ രാഷ്ട്രീയ സാധ്യതകളിൽ ഉറ്റുനോക്കി കോൺഗ്രസ്. പാർട്ടിയിൽ സുപ്രധാനവും മാന്യവുമായ പദവി നൽകാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സി.പി.എമ്മിലെയും സർക്കാരിലെയും ഉള്ളറയിലെ കഥകളറിയാവുന്ന ചെറിയാനെ മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളുമുണ്ടാകും.
ബുധനാഴ്ച ഉച്ചയ്ക്ക് കെ.പി.സി.സി യോഗത്തിന് ശേഷം പ്രത്യേക ചടങ്ങിൽ ചെറിയാന് പാർട്ടി അംഗത്വം നൽകാനാണ് ആലോചന. സി.പി.എമ്മിനെ വരും ദിവസങ്ങളിൽ പ്രതിരോധത്തിൽ നിർത്താൻ കഴിയുന്ന വലിയ ആയുധമായിട്ടാണ് ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസ് കാണുന്നത്. സി.പി.എമ്മിലെ അകത്തള കഥകൾ നന്നായി അറിയുന്ന ചെറിയാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ സുപ്രധാന ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസിലെ പലരും ചീങ്കണ്ണികളാണെന്നും മന്ത്രിമാർ മുഖ്യമന്ത്രിയെ ഭയക്കുന്നുവെന്നുമുള്ള ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടെ സി.പി.എമ്മിനും സർക്കാരിനുമെതിരെ കോൺഗ്രസ് ആയുധമാക്കും. വരാനിരിക്കുന്ന വെളിപ്പെടുത്തലുകൾ പ്രതിപക്ഷ നേതൃനിരയ്ക്ക് കരുത്ത് പകരുമെന്ന് നേതാക്കൾ കരുതുന്നുമുണ്ട്.
കോൺഗ്രസ് വിട്ടു സി.പി.എമ്മിലേക്ക് ചേക്കേറാൻ നിൽക്കുന്നവർക്കുള്ള മുന്നറിയിപ്പായും ചെറിയാനെ ഉയർത്തിക്കാട്ടും. 20 വർഷത്തിന് ശേഷം ഇടതുബന്ധം അവസാനിപ്പിച്ച ചെറിയാൻ സി.പി.എമ്മിൽ പോകുന്നവർ പോയി അനുഭവിച്ച് വരട്ടെ എന്ന് പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ പ്രവർത്തകർ ഏറ്റെടുത്തതും ഇതിന്റെ ഭാഗമാണ്. കെ.പി.സി.സി ഭാരവാഹിത്വം വേണ്ടെന്ന് തുടക്കത്തിൽതന്നെ വ്യക്തമാക്കിയിട്ടുള്ള ചെറിയാൻ ഫിലിപ്പിനു മാന്യമായ പദവി നൽകുമെന്ന് നേതൃത്വം സൂചിപ്പിച്ചു.
സെമി കേഡറിലേക്ക് മാറുന്ന പാർട്ടിയിൽ ഘടനാപരമായും അല്ലാതെയും വരുന്ന മാറ്റങ്ങളിൽ അദ്ദേഹത്തിന്റെ മാർഗ നിർദേശങ്ങൾ പ്രയോജനപ്പെടുത്തും. കെ.സുധാകരൻ പ്രഖ്യാപിച്ചിട്ടുള്ള പാർട്ടി സ്കൂൾ പോലുള്ള സംവിധാനത്തിന്റെ തലപ്പത്ത് ചെറിയാനെ ഇരുത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പാർട്ടി അംഗത്വം നൽകിയ ശേഷം കെ.സുധാകരനും വി.ഡി സതീശനും ചെറിയാൻ ഫിലിപ്പുമായി ആലോചിച്ചായിരിക്കും പദവിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.