മൈസൂരു : അൻപത് വർഷത്തിനുശേഷം ചിക്കമഗളൂരുവിലെ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം. ജില്ലയിലെ കടൂർ താലൂക്കിലെ നിദാഘട്ട ഗ്രാമത്തിലെ ആഞ്ജനേയ ക്ഷേത്രത്തിലായിരുന്നു വർഷങ്ങളായി ദളിതർക്ക് വിലക്ക്. ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത് തുടക്കംതൊട്ടേ ഇതര ജാതിക്കാർ തടഞ്ഞിരുന്നു. ഇവർ പ്രവേശിച്ചാൽ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ ഒട്ടേറെത്തവണ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ഇതര ജാതിക്കാർ സംഘടിതമായി ചെറുക്കുകയായിരുന്നു. പലവട്ടം പ്രാദേശികമായി ചർച്ച നടന്നെങ്കിലും പരിഹാരം കണ്ടിരുന്നില്ല.
ഇതിൽ പ്രതിഷേധിച്ച് ദളിതർ ക്ഷേത്രത്തിനു സമീപം മഹാത്മാഗാന്ധിക്ക് ഒരു ക്ഷേത്രം പണിയുകയും അവിടെ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസം മുൻപ് പ്രദേശത്തെ ദളിത് സംഘടനകൾ വിഷയം ചിക്കമഗളൂരു ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ജില്ലാകളക്ടർ, കടൂർ തഹസിൽദാർ സി.എസ്. പൂർണിമയെ പ്രശ്നത്തിന് പരിഹാരംകാണാൻ നിയോഗിച്ചു. തഹസിൽദാർ പലതവണ ഗ്രാമത്തിലെ ഇതര ജാതിക്കാരുമായും ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായും ചർച്ച നടത്തിയെങ്കിലും ദളിതരെ ക്ഷേത്രത്തിൽ കയറ്റില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ഒടുവിൽ, തഹസിൽദാർ മുൻകൈയെടുത്ത് ദളിത് വിഭാഗങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച തരിക്കെരെ ഡിവൈ.എസ്.പി. എസ്. ഹലമൃത്തി റാവുവിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റും പോലീസിനെ വിന്യസിച്ചു. തഹസിൽദാർ സി.എസ്. പൂർണിമ, താലൂക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ സി.ആർ. പ്രവീൺ, സി.ഐ. എം. റഫീഖ് എന്നിവരും സ്ഥലത്തെത്തി. തുടർന്ന് ദളിത് വിഭാഗത്തിൽനിന്നുള്ള നൂറുകണക്കിനാളുകളും ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി.






























