കളമശേരി: കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി കാണപ്പെട്ടത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഹോട്ടൽ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത്. ഒരു വർഷം വരെ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉൾപ്പടെയുള്ള ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കാൻ എത്തിച്ചതാണ് പിടികൂടിയ ഇറച്ചി. അൻപതിലധികം ഹോട്ടലുകളിലേക്ക് ഇവിടെനിന്നും ഇറച്ചി വിതരണം ചെയ്തിരുന്നു. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി കാണപ്പെട്ടത്. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങൾ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്നുണ്ടായിരുന്നു.
കളമശേരി കൈപ്പടമുകളിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്നുമാണ എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം നടത്തിയിരുന്നത്. ഉദ്യോഗസ്ഥർ ഇറച്ചി പിടിച്ചെടുക്കുന്ന സമയത്ത് കാലപ്പഴക്കം മൂലം അഴുകി ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു ഇറച്ചി കാണപ്പെട്ടത്. ഇവിടെ നിന്ന് ഇറച്ചി വിതരണം ചെയ്ത 49 റെസ്റ്റോറൻ്റുകളുടെ പേരും നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിലെ പ്രമുഖ റെസ്റ്റോറൻ്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ടെന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ ഇറച്ചി വിതരണം നടത്തിയതിന്റെ ബില്‍ ബുക്കും മറ്റും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ രണ്ടുപേരും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവർ കൈമാറിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കേരളത്തിന് പുറത്തു നിന്നുമാണ് ഈ പഴകിയ ഇറച്ചി എത്തിക്കൊണ്ടിരുന്നത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വിൽപ്പനക്കാരിൽ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഇറച്ചി വാങ്ങിയിരുന്നതെന്നാണ് വിവരം. കാലാവധി കഴിഞ്ഞ മാംസം അവിടെ വിൽപ്പന നടക്കാത്ത സാഹചര്യത്തിൽ ട്രെയിൻ വഴി കേരളത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇത് റെഡി ടു കുക്ക് രൂപത്തിലേക്ക് മാറ്റും. അതിനുശേഷം ഹോട്ടലുകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. റെഡി ടു കുക്ക് രൂപത്തിലായതിനാൽ ഒറ്റനോട്ടത്തിൽ ഇറച്ചിയുടെ കാലപ്പഴക്കം തിരിച്ചറിയാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.