കോന്നി : തണ്ണിത്തോട് ചിറ്റാർ റോഡിൽ കോഴി മാലിന്യം തള്ളി. ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് മാക്രിപാറയ്ക്ക് താഴെ വനത്തിലും റോഡിലും ആണ് മാലിന്യം തള്ളിയത്. കോഴിയുടെ അറവ് മാലിന്യങ്ങൾ ആണ് വനഭാഗത്ത് ഉപേക്ഷിക്കുന്നവയിൽ കൂടുതലും. രാത്രിയിൽ വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നതാകാനാണ് സാധ്യത. മാലിന്യങ്ങൾ അഴുകുന്ന ദുർഗന്ധം മൂലം വാഹനയാത്രക്കാർക്ക് സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
ചിറ്റാർ റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് ഭൂഗർഭ വൈദ്യുത ലൈൻ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തത് മൂലം വെളിച്ചമില്ല. ഇരുട്ടിന്റെ മറവിൽ ആണ് മാലിന്യങ്ങൾ തള്ളുന്നത്. മുൻപ് ഇന്റർലോക്ക് കട്ടകളിൽ മുടി ചാക്കിൽ കെട്ടി തള്ളിയവരെ ചാക്കിൽ നിന്ന് കിട്ടിയ മേൽവിലാസം ഉപയോഗിച്ച് പോലീസ് പിടികൂടിയിരുന്നു. അറവ് മാലിന്യത്തോട് ഒപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നുണ്ട്. രാസവസ്തുക്കൾ കലർന്ന മാലിന്യങ്ങൾ വന്യ മൃഗങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. പോലീസ് – വനം വകുപ്പ് അധികൃതർ സ്ഥലത്ത് പെട്രോളിങ് ശക്തമാക്കേണ്ടത് ആവശ്യമാണ്.






























