ഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പോലീസ് അതിക്രമങ്ങളിൽ കർശന നിലപാടുമായി സുപ്രിംകോടതി. ക്രിമിനൽ പശ്ചാത്തലമില്ലാത്ത മുഴുവൻ വിദ്യാർഥികളെയും ഉടൻ വിട്ടയക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു. നിർണായക ഡിജിറ്റൽ തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാനും കോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ രാജ്യവ്യാപകമായി നടന്ന പോലീസ് അതിക്രമത്തിലാണ് സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ നിർബന്ധമായും സംരക്ഷിക്കണം, പെല്ലറ്റ് ഗൺ, ഷോക്ക് ബാറ്റണുകൾ ഉപയോഗിച്ചതും, വിദ്യാർഥികൾക്ക് നേരെ AK 47 ഉൾപ്പെടെ ആയുധങ്ങൾ പ്രയോഗിച്ചതുമടക്കം ഗുരുതരമായ ആരോപണങ്ങളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. പ്രതിഷേധക്കാരുടെ വ്യക്തിഗത വിവരങ്ങൾ യാതൊരു കാരണവശാലും പരസ്യപ്പെടുത്തരുതെന്നും കോടതി കർശന നിർദ്ദേശം നൽകി.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നിലയും പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നശിച്ച യുവാവിൻ്റെ അവസ്ഥയും കോടതി ചൂണ്ടിക്കാട്ടി. പോലീസ് നടപടികളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് ആവശ്യമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിലേത് ഉൾപ്പെടെ ഹരജികൾ സുപ്രിം കോടതിയിലേക്ക് മാറ്റി. പരിക്കേറ്റ 4 പോലീസ് ഉദ്യോഗസ്ഥരുടെ ഹർജികളും കോടതിയുടെ മുന്നിലുണ്ട്. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്ര സർക്കാർ പിന്തുണച്ചു. മുതിർന്ന വനിതാ അംഗത്തെ ഉൾപ്പെടുത്തി മുൻ സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ എസ്‌ഐടി അന്വേഷണത്തിനും സാധ്യത തെളിയുന്നുണ്ട്.





























