ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തീരുമാനിച്ചു. മുഖ്യമന്ത്രിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും വിമർശിച്ച് സുരേഖയുടെ മകൾ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് പാർട്ടിക്കുള്ളിൽ ഉടലെടുത്ത കടുത്ത ഭിന്നതയാണ് നാടകീയമായ ഈ നടപടിയിലേക്ക് നയിച്ചത്. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക ശുപാർശ തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ലയ്ക്ക് അയച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.തെലങ്കാന കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായതിന്‍റെ തെളിവാണ് ഈ നിർണായക തീരുമാനം.
പാർക്കൽ മണ്ഡലത്തിലെ നിലവിലെ എംഎൽഎ രേവുരി പ്രകാശ് റെഡ്ഡിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയെ സുരേഖയുടെ മകൾ കൊണ്ട സുസ്മിത പട്ടേൽ പരസ്യമായി ചോദ്യം ചെയ്തിരുന്നു. കൊണ്ട കുടുംബത്തിന്‍റെ പരമ്പരാഗത സ്വാധീനമേഖലയെന്ന് വിശേഷിപ്പിക്കുന്ന പാർക്കലിൽ പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സുസ്മിത കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
മകളുടെ പ്രസ്താവന സംസ്ഥാന കോൺഗ്രസിനുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും മന്ത്രി സുരേഖയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി എംഎൽഎമാർ രംഗത്തെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് പാർട്ടി അച്ചടക്ക സമിതി സുരേഖയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ മകൾ നടത്തിയ പരാമർശങ്ങൾ സ്വതന്ത്രമായ അഭിപ്രായപ്രകടനമാണെന്നും അതിന്‍റെ പേരിൽ തന്നെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സുരേഖ നോട്ടീസ് തള്ളുകയായിരുന്നു.































