ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹ]ജി തള്ളിയത്. ഹ]ജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊളത്തൂർ മണ്ഡലത്തിലെ ഇവിഎമ്മുകളുടെ പോസ്റ്റ്-കൗണ്ടിങ് പരിശോധനയ്ക്കിടെ ക്രമക്കേടുകൾ സംഭവിച്ചെന്നാരോപിച്ചാണ് സ്റ്റാലിൻ കോടതിയെ സമീപിച്ചത്.
മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം. കൂടാതെ മുഴുവൻ ഇ വി എമ്മുകളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയ് ഏഴിന് ഇവിഎമ്മുകളുടെ പരിശോധനയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയെങ്കിലും 45 ദിവസത്തെ കാലതാമസത്തിന് ശേഷമാണ് ജൂലൈ 29ന് പരിശോധന നടത്തിയതെന്ന് സ്റ്റാലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. കൂടാതെ പരിശോധിക്കേണ്ട 14 മെഷീനുകളിൽ മൂന്ന് എണ്ണം പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് തെരഞ്ഞെടുത്ത മറ്റ് നാല് മെഷീനുകളിൽ ഒന്നും പ്രവർത്തിച്ചില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.






























