കാസർകോട്: കാസർഗോഡ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചതായി പരാതി. വെള്ളരിക്കുണ്ടിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടമാണ് രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ചത്. ആയിരത്തോളം കപ്പയും ഇരുന്നൂറോളം ചേനയും ഉൾപ്പെടെ പന്നികൾ കുത്തി മലർത്തി. ഇന്നലെ രാത്രിയിലാണ് സംഭവം. ടോമി കൊച്ചുപറമ്പിൽ, ചാലിങ്കൽ പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപക നാശമുണ്ടാക്കിയത്. വിമല എസ്റ്റേറ്റ് ഭാഗത്താണ് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ കയറി വ്യാപകമായി കൃഷി നശിപ്പിച്ചത്. ചേമ്പും വലിയ തോതിൽ നശിപ്പിച്ചിട്ടുണ്ട്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ടോമി കൊച്ചുപറമ്പിൽ, ചാലിങ്കൽ പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപക നാശം ഉണ്ടാക്കിയത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. കൃഷിയിടത്തിന് സംരക്ഷണത്തിനായി വേലി കെട്ടിയിരുന്നെങ്കിലും അതെല്ലാം മറികടന്ന് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി വിളകൾ നശിപ്പിക്കുകയായിരുന്നു. വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് പന്നിക്കൂട്ടത്തിൻ്റെ ഈ വിളയാട്ടം.






























