കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കണ്ടതുപോലെ, ജനവിധി അട്ടിമറിച്ച് എംഎൽഎമാരെ വിലയ്‌ക്കെടുത്ത് സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്ന് മമത ആരോപിച്ചു. “ഞങ്ങൾ ഇത്തവണയും സർക്കാർ രൂപീകരിക്കും. എന്നാൽ വൻ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബി.ജെ.പി കുതിരക്കച്ചവടത്തിലേക്ക് കടക്കും. അതുകൊണ്ട് വരാനിരിക്കുന്ന ഘട്ടങ്ങളിൽ തൃണമൂലിന് വോട്ട് ചെയ്ത് ശക്തമായ ഭൂരിപക്ഷം ഉറപ്പാക്കണം എന്നായിരുന്നു മമതയുടെ ആഹ്വാനം. ‘
ബംഗാൾ പോലീസിന്റെ പ്രവർത്തനങ്ങളിൽ മമത അതൃപ്തി രേഖപ്പെടുത്തി. ബിജെപി തങ്ങൾക്ക് താല്പര്യമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ബംഗാളിലേക്ക് അയക്കുകയാണെന്ന് അവർ ആരോപിച്ചു. കേന്ദ്ര നിരീക്ഷകർ മെയ് 4-ന് സംസ്ഥാനം വിടുമെന്നും എന്നാൽ, ഉദ്യോഗസ്ഥർക്ക് ഇവിടെത്തന്നെ തുടരേണ്ടവരാണെന്നും മമത പറഞ്ഞു. നിലവിൽ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 152 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞു. ഏപ്രിൽ 29-ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 142 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 100-ലധികം സീറ്റുകൾ നേടുമെന്ന് ടിഎംസിയും ബിജെപിയും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.






























