കൊല്‍ക്കത്ത: സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പത്താംക്ലാസ് പാസ്സായ തൊഴില്‍ രഹിതരും തൊഴില്‍ അന്വേഷകരുമായ യുവാക്കള്‍ക്കാണ് പ്രതിമാസം സാമ്പത്തിക സഹായം നല്‍കുക. എസ്‌ഐആര്‍ പ്രക്രിയയുടെ ഭാഗമായി വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടതിനെതിരെ ശനിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസരിക്കവേയാണ് മമതയുടെ പ്രഖ്യാപനം.10ാം ക്ലാസ് പാസ്സായ 21നും 40 നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കള്‍ക്കാണ് പ്രതിമാസം തുക ലഭിക്കുക. തുക വിതരണം മാര്‍ച്ച് ഏഴിനു തന്നെ ആരംഭിച്ചെന്നും മമത വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്നും മമത അവകാശപ്പെട്ടു. ചുരുങ്ങിയത് 40 ലക്ഷത്തോളം ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അതില്‍തന്നെ പത്തു ലക്ഷം പേര്‍ ഇതിനകം തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ള വമ്പന്‍ പ്രഖ്യാപനമാണ് മമത നടത്തിയിരിക്കുന്നത്.





























