തിരുവനന്തപുരം: പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന് വിമര്‍സിച്ച മുഖ്യമന്ത്രി, അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുന്നുവെന്നും പറഞ്ഞു. 140 ലധികം പേരെ ഇത്തരത്തിൽ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാർ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മികച്ചതാക്കാൻ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്റ്റഡി മർദനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയം കൊണ്ടുവരും. ഫയർ സർവീസിനെ സമഗ്ര ദുരന്ത നിവാരണ സർവീസാക്കി മാറ്റുമെന്നും സംസ്ഥാനത്തിന്റെ മധ്യ മേഖലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2031 ഓടെ എല്ലാ പോലീസ് സ്റ്റേഷനുകളും പേപ്പർ മുക്തമാക്കും. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാർത്തകൾ പരിശോധിക്കാൻ എഐ ഇന്റഗ്രേറ്റഡ് യൂണിറ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





























