കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. വളരെ ദൗർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത സ്ഥിതിയാണിതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം സംഭവിച്ചവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന് സാധ്യമായ രീതിയിലുള്ള എല്ലാ തിരച്ചിലുകളും ഇപ്പോഴും വ്യാപകമായി തന്നെ നടക്കുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയിലും എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ടാണ് പരമാവധി തിരച്ചിൽ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. സമീപകാലത്ത് എവിടെയും കാണാത്ത രീതിയിലുള്ള വിപുലമായ തിരച്ചിലാണ് ഈ സംഭവത്തിൽ നടന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. ഇതിനെല്ലാം പുറമെ ബന്ധപ്പെട്ട വകുപ്പ് മന്ത്രി തുടക്കത്തിൽ തന്നെ കൃത്യമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ നേരിടുന്നതിനായി കോസ്റ്റൽ പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമായി നവീകരിക്കും. കോസ്റ്റ് ഗാർഡിനേയും കോസ്റ്റൽ പൊലീസിനെയും ഇതിനായി കൂടുതൽ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ ഉടൻതന്നെ തയാറാക്കും. രക്ഷാപ്രവർത്തനങ്ങളിൽ ആധുനിക സംവിധാനങ്ങൾക്കൊപ്പം കടലിനെക്കുറിച്ചുള്ള പ്രാചീന അറിവിനെ കൂടി സർക്കാർ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികളെ കൂടി തിരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ഭാഗമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.































